ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇഡിയുടെ നടപടിയുമായി ബന്ധപ്പെട്ട് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള അരവിന്ദ് കെജരിവാളിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇടക്കാല സംരക്ഷണ ഹർജി തള്ളിയ കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.
അരവിന്ദ് കെജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. കെജ്‌രിവാളിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് ഇഡി അറിയിച്ചതോടെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.
ഒൻപതാം തവണയും ഹാജരാവണമെന്നാവശ്യപ്പെട്ട് ഒൻപതാം തവണയും ഇഡി നോട്ടീസ് എത്തിയതോടെയാണ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.