ഡൽഹി : ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ വീണ്ടും സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. ഇതു സംബന്ധിച്ചു ഡൽഹി മേയർക്കും ലഫ്. ഗവർണർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഫെബ്രുവരി ഇരുപത്തേഴിനാണ് ആറംഗ സ്റ്റാൻഡിങ് കമ്മറ്റിയിലേക്കുള്ള റീ ഇലക്ഷൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ബിജെപി-എഎപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു സംഘർഷം. മേയറുടെ മൈക്ക് വലിച്ചെറിയുകയും കസേര മറിച്ചിടുകയും ചെയ്തു.
ബാലറ്റ് പേപ്പറുകൾ കീറിപ്പോയെന്നും, ഇലക്ഷൻ വീണ്ടും നടത്തണമെന്നും മേയർ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് ബിജെപി അംഗം ഹൈക്കോടതിയെ സമീപിച്ചത്.