വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ
ന്യൂഡൽഹി: വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഡൽഹി സർക്കാർ. അടുത്ത മാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർഥം മഴ പെയ്യിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ നിർണായക ചുവടുവയ്പ്പാവും ഇതെന്നാണ് സർക്കാർ പറയുന്നത്. ഡൽഹിയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വായൂ മലനീകരണം. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്. ഇതിനായി 3.21 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
90 മിനിറ്റോളം നീണ്ടു നിൽക്കുന്ന മഴയാവും പെയ്യിക്കുക. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി സജ്ജീകരിക്കും.
മേഘങ്ങളിൽ പ്രത്യേകതരം രാസവസ്തു വിതറിയാണ് (ക്ലൗഡ് സീഡിങ്) കൃത്രിമ മഴ പെയ്യിക്കുന്നത്. മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക - രാസ പ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് കൃത്രിമ മഴ. ഭൂമിയിൽനിന്ന് ഏകദേശം 16,000-20,000 അടി ഉയരത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്.