ന്യൂഡൽഹി: നിരോധിത സംഘടനയായ 'സിമി' പ്രവർത്തകൻ ഹനീഫ് ഷെയ്ഖ് അറസ്റ്റിൽ. 22 വർഷത്തെ തിരച്ചിലിനൊടുവിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2001 മുതൽ യുഎപിഎ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പൊലീസ് ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് 2002 ൽ ഡൽഹി കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ഭുസാവലിലാണ് ഹനീഫ് താമസിച്ചിരുന്നതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് സിങ് പറഞ്ഞു. മഹാരാഷ്ട്രയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, ഡൽഹി, കേരളം, കർണാടക എന്നിവടങ്ങളിൽ ഇയാൾ 'സിമി' യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. യുവാക്കള 'സിമി'യിലേക്ക് ആകർഷിക്കുന്നതിനായി ക്ലാസുകളും നടത്തിയിരുന്നു.
ഇതിനിടെ, മുഹമ്മദ് ഹനീഫ് എന്ന പേര് ഇയാൾ മാറ്റിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ഹനീഫ് ജോലി നോക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് തന്ത്രപൂർവ്വം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1997 ലാണ് ഹനീഫ് സിമിയിൽ ചേരുന്നത്. 2001 ൽ സിമി മേധാവി സാഹിദ് ബദർ, ഹനീഫിനെ ഇസ്ലാമിക് മൂവ്മെന്‍റിന്‍റെ എഡിറ്ററായി നിയമിച്ചു.ഹനീഫ് ഹുദായി എന്ന പേരിലാണ് ഇയാൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്.