

ഡൽഹി പൊലീസ്
ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ‍്യാജമാണെന്ന് ഡൽഹി പൊലീസ്. ഇതിനു ഉത്തരവാദികളായവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും വിഡിയോ കെട്ടിച്ചമച്ചതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പൊലീസ് തങ്ങളുടെ ഔദ‍്യോഗിക സോഷ‍്യൽ മീഡിയ ഹാൻഡിലിലൂടെ വ‍്യക്തമാക്കി.
അഭിജീത് ദിപ്കെ ആരോഗ‍്യവാനായിരിക്കുന്നുവെന്നും ഇത്തരം വ‍്യാജമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ‍്യർഥിച്ചു.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം, നീറ്റ് ക്രമക്കേട് മൂലം ജീവനൊടുക്കിയ വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നീ ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാജ‍്യതലസ്ഥാനത്ത് കോക്റോച്ച് ജനതാ പാർട്ടി ജൂൺ 20ന് സമരം ആരംഭിച്ചത്. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്‍റെ പിന്തുണ ലഭിച്ചതോടെ സമരം ശക്തമായി.
ആദ‍്യം ഔദ‍്യോഗികമായി പിന്തുണയ്ക്കാൻ തയാറായില്ലെങ്കിലും അവസാന നിമിഷം രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും പിന്തുണ നൽകിയതോടെ സമരം വലിയ വിദ‍്യാർഥി പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. 2021ൽ ഉണ്ടായ കർഷക സമരത്തിന് ശേഷം രാജ‍്യത്തുണ്ടായ വലിയ പ്രതിഷേധമാണിതെന്നാണ് അന്താരാഷ്ട്ര മാധ‍്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത്.
100ലധികം പൊലീസുകാർക്കും നിരവധി വിദ‍്യാർഥികൾക്കും സമരത്തിൽ പരുക്കേറ്റു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ‍്യമപ്രവർത്തകർക്കു നേരെ പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയും കാണാനിടയായി. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്ന കാര‍്യത്തിൽ ജൂലൈ 25 ശനിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് നിലവിൽ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ച് സിജെപിയും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടത്തിയിരുന്നു. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയുമാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്.