

ഉമർ നബി
ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ പ്രധാന പ്രതികളിലൊരാളായ ഡോ. ഉമർ നബി തുർക്കി സന്ദർശിച്ചിരുന്നതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഉമറിന്‍റെ യാത്രാവിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് ഇക്കാര‍്യങ്ങൾ വ‍്യക്തമായത്. മൂന്നു വർഷങ്ങൾക്ക് മുൻപ് ഉമർ നബിയും മറ്റു രണ്ടുപേരും തുർക്കിയിലേക്ക് യാത്ര നടത്തുകയും 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായുമാണ് വിവരം.
സ്ഫോടകവസ്തുക്കളുമായി ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കിൽ, ഡോക്റ്ററെന്ന് കരുതപ്പെടുന്ന മുസാഫർ അഹമ്മദ് റാത്തർ എന്നിവരോടൊപ്പമായിരുന്നു ഉമറിന്‍റെ തുർക്കി യാത്ര. കൂടാതെ കഴിഞ്ഞ ദിവസം സഹാറൻപുരിൽ നിന്നും അറസ്റ്റിലായ പ്രതിയുടെ സഹോദരനും സംഘത്തിലുണ്ടായതായി കരുതുന്നു. ആരുമായിട്ടാണ് പ്രതികൾ കൂടിക്കാഴ്ച നടത്തിയതെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.