

ഉമർ ഖാലിദ്
ന‍്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിയായ മുൻ ജെഎൻയു വിദ‍്യാർഥിയും ആക്റ്റിവിസ്റ്റുമായ ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ‍്യം അനുവദിച്ചു. ഈ മാസം നടക്കുന്ന സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് 14 ദിവസത്തേക്ക് കോടതി ജാമ‍്യം അനുവദിച്ചിരിക്കുന്നത്.
ഡൽഹിയിലെ കർകർദുമ കോടതിയിൽ സമർപ്പിച്ച ഹർജി അഡീഷണൽ സെഷൻസ് ജഡ്ജ് സമീർ ബാജ്പായ്‌യാണ് പരിഗണിച്ചത്. നേരത്തെ ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയിലും വിചാരണ കോടതിയിലും ജാമ‍്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. രണ്ടു വർഷം മുൻപ് മറ്റ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ജാമ‍്യം ലഭിച്ചിരുന്നു.
കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന, യുഎപിഎ എന്നീ വകുപ്പുകൾ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് ഉൾപ്പെടെ 8 വിദ‍്യാർഥി സംഘടനാ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.