

പണം മൂന്നിരട്ടിയാക്കാം, കാറിൽവെച്ച് വിഷം ചേർത്ത ലഡ്ഡു നൽകി; മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ 'ബാബ' അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ബാബ എന്ന് അറിയപ്പെടുന്ന കമറുദ്ദീൻ ആണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കാനായി ലഡ്ഡുവിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച ഡൽഹിയിലെ പീരഗർഹി ഫ്ലൈഓവറിലാണ് നിർത്തിയിട്ട കാറിനുള്ളിൽ രണ്ട് പുരുഷന്മാരേയും ഒരു സ്ത്രീയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിൽ പരിക്കേറ്റ പാടുകളോ മറ്റോ കാണാതിരുന്നതിനാൽ ആത്മഹത്യയാണ് എന്നാണ് ആദ്യംകരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബ അറസ്റ്റിലാവുന്നത്. രൺധീർ, ശിവ നരേഷ്. ലക്ഷ്മി എന്നിവരാണ് കൊലചെയ്യപ്പെട്ടത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം നടത്തി നടപ്പാക്കിയതാണ് എന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീക്ഷണർ സച്ചിൻ ശർമ പറയുന്നത്.
ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെട്ട ബാബ പണം രണ്ടിരട്ടിയോ മൂന്നിരട്ടിയോ ആക്കി നൽകുമെന്ന് വിശ്വസിപ്പിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ ബാബ അവിടെ ഒരു താന്ത്രിക് സെന്‍റർ നടത്തുന്നുണ്ട്. മരിച്ച മൂവരുടേയും വിശ്വാസം നേടിയെടുത്ത ഇയാൾ ഇവർക്കൊപ്പം കാറിൽ യാത്ര ചെയ്തിരുന്നു. തുടർന്ന് മൂന്നു പേർക്കും മദ്യത്തിനൊപ്പം വിഷം ചേർത്ത ലഡ്ഡുവും നൽകി. മൂവരും അബോധാവസ്ഥയിലായതോടെ പണം കൈക്കലായി മുങ്ങുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ നാലാമത് ഒരാൾ വണ്ടിയിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയതാണ് നിർണായകമായത്.