

ദേവോസ്മിത പോൾ
ന‍്യൂഡൽഹി: ഡൽഹി സർവകലാശാല അധ‍്യാപികയെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 42കാരിയായ ദേവോസ്മിത പോളാണ് മരിച്ചത്. വസുന്ധര എൻക്ലേവിലെ അപ്പാർട്മെന്‍റിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
വസുന്ധരയുടെ സഹോദരിയാണ് ആദ‍്യം മൃതദേഹം കണ്ടത്. ഇതേത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാരതീയ ന‍്യായ സംഹിത സെഷൻ 103(1) പ്രകാരം പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘവും രൂപികരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.
ഡൽഹിയിലെ ശിവാജി കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് ദേവോസ്മിത പോൾ. വസുന്ധര എൻക്ലേവിലെ സത‍്യം അപ്പാർട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു അവർ. പൊലീസ് പറയുന്നത് പ്രകാരം ദേവോസ്മിത ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് കഴിയുകയാണെന്നാണ്. വീട്ടിലെ ആഭരണങ്ങൾ, പണം, മറ്റ് വിലുപിടിപ്പുള്ള വസ്തുക്കൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഭാരമേറിയ വസ്തു കൊണ്ട് ദേവോസ്മിതെ അടിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ‍്യക്തമാകുന്നത്. തലയിൽ ആഴത്തിലുള്ള മുറിവും കൈ ഞരമ്പ് മുറിഞ്ഞ നിലയിലുമായിരുന്നു.
പ്രതി ദേവോസ്മിതയ്ക്ക് അറിയാവുന്ന ആളായിരിക്കുമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ലാൽ ബഹദൂർ ആശുപത്രിയിലേക്ക് മാറ്റി. ഫോൺ രേഖകൾ, പ്രദേശത്തെ സിസിടിവി ദൃശ‍്യങ്ങൾ ഉദ‍്യോഗസ്ഥർ പരിശോധിച്ചു വരുകയാണ്.