ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്ന സർക്കാർ നടപടി സ്റ്റേ ചെയ്ത് പഞ്ചാബ് ഹരിയാന ഹൈക്കോടതി. കഴിഞ്ഞ ദിവസം നൂഹിൽ സാമുദായിക സംഘർഷം അശാന്തി പടർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രദേശത്തെ അനധികൃത കെട്ടിടങ്ങളുടെ ഇടിച്ചു നിരത്തലുമായി സർക്കാർ മുന്നോട്ടു വന്നത്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നതെന്നാണ് സർക്കാരിന്‍റെ വാദം.
വിശ്വഹിന്ദു പരിഷത്തിന്‍റെ റാലിക്കു നേരെ കല്ലെറിയാൻ ചില കെട്ടിടങ്ങൾ അക്രമികൾ ഉപയോഗിച്ചിരുന്നുവെന്നും സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇത് മുസ്ലിം വിഭാഗത്തിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള നടപടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പല കെട്ടിടങ്ങളും വീടുകളും പൊളിച്ചു നിരത്തുന്നതിനു മുൻപ് ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിരുന്നില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ പൊളിക്കൽ നടപടികൾക്ക് താത്കാലികമായി സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഇടിച്ചു നിരത്തൽ നിർത്തി വയ്ക്കാൻ ഡപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖാഡ്കട്ട ഉത്തരവിട്ടു.
അതേ സമയം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മുസ്ലിം വിഭാഗത്തെ പൂർണമായും ബഹിഷ്കരിക്കുമെന്ന് നൂഹിലെ 14 ഗ്രാമങ്ങൾ തീരുമാനമെടുത്തു. മേലിൽ ഈ ഗ്രാമങ്ങളിലെ വീടുകളോ കെട്ടിടങ്ങളോ മുസ്ലിങ്ങൾക്ക് വാടകകയ്ക്ക് നൽകില്ലെന്നാണ് തീരുമാനം. വിശ്വഹിന്ദു പരിഷത്തിന്‍റെ റാലി തടഞ്ഞതിനു പിന്നാലെയാണ് നൂഹിൽ സംഘർഷം കടുത്തത്. ആറു പേരാണ് സംഘർഷത്തിൽ മരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അവകാശപ്പെടുന്നുണ്ട്.