
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുളള വിശദമായ ചർച്ച 29ന് രാജ്യ സഭയിൽ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുളള വിശദമായ ചർച്ച ജൂലായ് 29ന് രാജ്യ സഭയിൽ നടക്കും. ചർച്ചയ്ക്കായി 16 മണിക്കൂർ അനുവദിച്ചിട്ടുണ്ട്. പാർലമെന്‍റിന്‍റെ ഇരു സഭകളിലും നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ചേർന്ന ബിസിനസ് ഉപദേശക സമിതി യോഗത്തിലാണ് ചർച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാൻ തീരുമാനമായത്. രാജ്യസഭയിൽ ചർച്ച ആരംഭിക്കുന്നതിനുളള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക.
പ്രധാനമന്ത്രി എന്താണ് പാര്‍ലമെന്‍റില്‍ പറയുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. ട്രംപാണ് വെടിനിര്‍ത്തല്‍ നടപ്പാക്കിയതെന്ന് പറയുമോ. മോദിക്ക് അത് പറയാന്‍ കഴിയില്ല. കാരണം ലോകത്തിനറിയാം, അതാണ് സത്യമെന്ന്. ട്രംപ് ഇക്കാര്യം 25 തവണ പറഞ്ഞു കഴിഞ്ഞു. പക്ഷേ, വിഷയത്തില്‍ ഇടപെടാന്‍ ട്രംപ് ആരാണ്. ഇപ്പോഴും പ്രധാനമന്ത്രിക്ക് പ്രതികരണമില്ല.
ഒരുവശത്ത് നമ്മള്‍ ജയിച്ചെന്ന് പറയുന്നു മോദി. മറുവശത്ത്, ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു. സംഘര്‍ഷ സമയത്ത് ഒരു രാജ്യവും ഇന്ത്യയെ പിന്തുണച്ചില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ രാജ്യത്തെ സൈന്യത്തിന്‍റെ വിജയത്തിൽ രാഹുലിന് സംശയമുണ്ടെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. അസിം മുനീറിനേക്കാള്‍ സ്ഥിരതയോടെ പാകിസ്താന്‍ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധിയോട് പാകിസ്താന്‍ നന്ദി പറയണമെന്നും ഭണ്ഡാരി പറഞ്ഞു.