

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എയർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്
വാന്‍കൂവര്‍: ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ചെത്തിയ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. കഴിഞ്ഞ 23നായിരുന്നു സംഭവം. പൈലറ്റ് മദ്യപിച്ചെത്തിയത് കണ്ടെത്തിയതോടെ അധികൃതർ തടയുകയായിരുന്നു. ഇതേത്തുടർന്നു വിമാനം വൈകി. ക്യാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.
വാന്‍കൂവറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റാണ് മദ്യപിച്ച് ജോലിക്കെത്തിയത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ജീവനക്കാരനാണ് പൈലറ്റ് മദ്യപിച്ചെത്തിയ വിവരം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ പൈലറ്റിനെ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാർക്ക് സിവിൽ വ്യോമയാന ഡയറക്റ്ററേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. യാത്ര വൈകിയതിൽ എയര്‍ ഇന്ത്യ മാപ്പു ചോദിച്ചു