ന്യൂഡല്‍ഹി: ""ഇന്നലെ ഞാൻ സഭാധ്യക്ഷനെ കണ്ടു ചില കാര്യങ്ങൾ അറിയിച്ചിരുന്നു. പക്ഷേ, താങ്കൾ ആ സമയം വളരെ ദേഷ്യത്തിലായിരുന്നു''- കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു നിർത്തിയപ്പോൾ രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറുടെ മറുപടി ഇങ്ങനെ- "" ഞാൻ 45 വർഷമായി വിവാഹം കഴിച്ചിട്ട്. ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല''. മണിപ്പുർ പ്രശ്നത്തിലെ പ്രതിപക്ഷ ബഹളം മൂലം പാർലമെന്റ് സംഘർഷഭരിതമായിരിക്കെ ഇന്നലെ രാജ്യസഭയിലായിരുന്നു ഇരുപക്ഷത്തെയും ഒരുപോലെ ചിരിപ്പിച്ച പരാമർശങ്ങൾ.
ഖാർഗെയുടെ പരാതിയിലും ധൻകറുടെ മറുപടിയിലും അവസാനിച്ചില്ല ചിരി. ""ഞാന്‍ പറഞ്ഞതിന്റെ അർഥം മുതിര്‍ന്ന അഭിഭാഷകന് എന്ന നിലയില്‍ ചിദംബരത്തിന് അറിയാം. മുതിര്‍ന്ന അഭിഭാഷകരെന്ന നിലയില്‍ നമ്മുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ പാടില്ല. പ്രത്യേകിച്ച് ഒരു അഥോറിക്കെതിരേ അത്തരം പെരുമാറ്റം ഉണ്ടാവാനേ സാധിക്കില്ല. ഖാര്‍ഗെയും അത്തരത്തിലൊരു അഥോറിറ്റിയാണ്''- ധൻകർ തുടർന്നു.
ധന്‍കര്‍ ദേഷ്യം പുറമേക്ക് കാണിക്കില്ല. പക്ഷേ ഉള്ളില്‍ കടുത്ത ദേഷ്യമുണ്ടെന്നായി ഇതിനു ഖാര്‍ഗെയുടെ മറുപടി. ഇതിനും സഭയിൽ കൂട്ടച്ചിരിയുടെ അകമ്പടി. തന്റെ ഭാര്യ സഭാംഗമല്ലെന്നും സഭയിൽ ഇല്ലാത്ത ഒരാളെക്കുറിച്ച് ഇവിടെ പരാമർശിക്കാൻ പാടില്ലായിരുന്നുവെന്നുമുള്ള കമന്റ് കൂട്ടിച്ചേർത്ത് ധൻകറും അവർക്കൊപ്പം ചേർന്നു. എന്നാൽ, ചിരിക്കിടയിലും ഖാർഗെയുടെ വിമർശനത്തിന്റെ മുനയൊടിഞ്ഞില്ല. ഞങ്ങളുടെ ചെറിയ നിര്‍ദേശം പോലും നിങ്ങള്‍ അനുവദിക്കില്ല. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അത് അധ്യക്ഷന്‍ അനുവദിച്ചില്ല. നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധിക്കുകയാണ്- ഖാര്‍ഗെ പറഞ്ഞു.