
ധർമസ്ഥല വെളിപ്പെടുത്തൽ; കണ്ടെത്തിയ അസ്ഥികൾ തിരിച്ചറിഞ്ഞു, പ്രദേശത്ത് നാലാം ദിനവും പരിശോധന
ബംഗളൂരു: ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ നടത്തിയ പരിശോധനയിൽ ലഭിച്ച അസ്ഥികൂടങ്ങൾ തിരിച്ചറിഞ്ഞു. അഞ്ച് പല്ലുകൾ, താടിയെല്ല്, രണ്ട് തുടയെല്ലുകൾ എന്നിവയാണ് തിരിച്ചറിഞ്ഞത്. മറ്റ് അസ്ഥികൾക്ക് പൊട്ടലുള്ളതിനാൽ കൂടുതൽ പരിശോധനകൾക്കായി ഇവ ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലേക്ക് അയക്കും.
സാക്ഷി കാണിച്ചു കൊടുത്ത സ്ഥലങ്ങളിൽ മൂന്നാം ദിവസം നടത്തിയ തെരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആറ് എന്നു മാർക്ക് ചെയ്ത ഭാഗത്ത് രണ്ടടി താഴ്ചയിലായിരുന്നു അസ്ഥികൂടം ഉണ്ടായിരുന്നത്.
സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾ കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്. പ്രദേശത്ത് വെള്ളിയാഴ്ചയും തെരച്ചിൽ തുടരുകയാണ്.
ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിൽ തന്നെയാണ്. നാല് പോയന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്.
കന്യാടിയിൽലെ സ്വകാര്യ ഭൂമിയിൽ 2 പോയിന്‍റുകളുണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടിവരും.