
ധർമസ്ഥല വെളിപ്പെടുത്തൽ; 13-ാം പോയിന്‍റിൽ നിന്നും മൃതദേഹം കിട്ടിയില്ലെങ്കിൽ കേസ് അവസാനിപ്പിക്കാൻ നീക്കം
ബംഗളൂരു: ധർമസ്ഥലിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന. സുപ്രധാനമായ 13 -ാം പോയിന്‍റിൽ നിന്നും പുതിയ മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ടു പോവുന്നതിൽ അർഥമില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ.
റഡാർ പരിശോധനയിൽ പ്രദേശത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പരിശോധന പൂർത്തിയാവുമ്പോഴും തെളിവുകളൊന്നും ലഭിച്ചിങ്കിൽ എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം തലവനെ ആഭ്യന്തര മന്ത്രി വിളിച്ചു വരുത്തി അന്വേഷണവുമായി മുന്നോട്ട് പോവുന്നതിന്‍റെ ഔചിത്യം ആരാഞ്ഞു. ഏറ്റവുമധികം മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന 13-ാം പോയിന്‍റിൽ നിന്നും ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ കൃത്യമായ തെളിവുകൾ ലഭിക്കാതെ മുന്നോട്ടു പോവുന്നതിൽ അർഥമില്ലെന്നാണ് അന്വോഷണ സംഘത്തിന്‍റെയും നിലപാട്. അതോടെയാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്.