

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ തലസ്ഥാനം ടെൽ അവിവിൽ.
File
ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു മോദിയുടെ ഇസ്രയേൽ സന്ദർശനം. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് ഇറാനെ ആക്രമിക്കാനുള്ള നിർദേശത്തിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്. ഇസ്രയേലിനും ഇന്ത്യക്കും പൊതുവായ താത്പര്യങ്ങൾ ഏറെയുണ്ട്, അതിനാൽ ഇന്ത്യയുമായുള്ള ചർച്ചകളും ബന്ധവും തുടരുമെന്നും ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി റൂവൻ അസർ.
ന്യൂഡൽഹി: ഇസ്രയേലും യുഎസും ചേർന്ന് ഇറാനിൽ നടത്തിവരുന്ന ആക്രമണങ്ങളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യയിലെ ഇസ്രയേലി സ്ഥാനപതി റൂവൻ അസർ.
മോദി ടെൽ അവിവിൽ എത്തുന്നതിനു മുൻപ് തന്നെ സംഘർഷം രൂക്ഷമായിരുന്നു എന്നും, ആക്രമണം തുടങ്ങാൻ മോദിയുടെ സന്ദർശനം പൂർത്തിയാകുന്നതു വരെ കാത്തിരിക്കുകയായിരുന്നു എന്നുമാണ് അസറിന്‍റെ വിശദീകരണം.
ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു മോദിയുടെ ഇസ്രയേൽ സന്ദർശനം. രണ്ടു ദിവസം കൂടി കഴിഞ്ഞാണ് ഇറാനെ ആക്രമിക്കാനുള്ള നിർദേശത്തിന് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്.
ഇസ്രയേലിനും ഇന്ത്യക്കും പൊതുവായ താത്പര്യങ്ങൾ ഏറെയുണ്ട്, അതിനാൽ ഇന്ത്യയുമായുള്ള ചർച്ചകളും ബന്ധവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകുമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ നടത്തുന്ന തിരിച്ചടിയിൽ അദ്ഭുതമില്ലെന്നും അതു പ്രതീക്ഷിച്ചതാണെന്നും റൂവൻ അസർ അവകാശപ്പെട്ടു. ''കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ പ്രതിരോധ ശേഷി ഗണ്യമായി കുറയ്ക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ അത്ര ശക്തമായി തിരിച്ചടിക്കാൻ അവർക്കിപ്പോൾ സാധിക്കുന്നില്ല. സ്ഥിതിഗതികൾ വഷളാക്കുക എന്ന ലക്ഷ്യത്തോടെയാണ് 12 രാജ്യങ്ങളെ ഇറാൻ ആക്രമിച്ചത്. അതു തീർത്തും നിരുത്തരവാദപരമാണ്. അവരുടെ മേലാണ് സമ്മർദം, കാരണം അവരാണ് അക്രമികൾ'', അസർ പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിരാകരിച്ചു. ഇസ്രയേലിൽ ഉള്ള സമയത്ത് പലവട്ടം അദ്ദേഹത്തെ നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇസ്രയേൽ പുറത്തുവിട്ട നെതന്യാഹുവിന്‍റെ വിഡിയൊ വ്യാജമല്ലെന്നും റൂവൻ അസർ അവകാശപ്പെട്ടു.
ഇറാനെ ആക്രമിച്ചപ്പോൾ മുന്നിലുണ്ടായിരുന്ന മൂന്നു ലക്ഷ്യങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽനിന്നുള്ള ആണവ ഭീഷണി ഇല്ലാതാക്കുകയാണ് ഒന്നാമത്തേത്. ബാലിസ്റ്റിക് മിസൈൽ ശേഷി ഇല്ലാത്താക്കുക എന്നത് രണ്ടാമത്തേത്. മർദക ഭരണം അവസാനിപ്പിച്ച് ഇറാൻ ജനതയുടെ ഭാവി ശോഭനമാക്കുക എന്നതാണ് മൂന്നാമത്തേത് എന്നും അസർ.