

നിയുക്ത ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണർ ദിനേശ് ശർമ
ശ്രീ വിജയപുരം: മുൻ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്‍റ് ഗവർണറായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രവീന്ദ്ര വിഠൽറാവു ഘുഗെ ശ്രീ വിജയപുരത്തെ ലോക് നിവാസിൽ നടക്കുന്ന ചടങ്ങിൽ ശർമയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ഭാര്യ ജയ് ലക്ഷ്മി ശർമയ്ക്കൊപ്പം ഞായറാഴ്ചയാണ് ശർമ ദ്വീപിലെത്തിയത്. വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആൻഡമാൻ-നിക്കോബാർ എംപി വിഷ്ണുപദ റായ്, ചീഫ് സെക്രട്ടറി ജ്ഞാനേഷ് ഭാരതി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 2017 ഒക്റ്റോബർ എട്ട് മുതൽ ലെഫ്റ്റനന്‍റ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഡി.കെ. ജോഷിക്ക് പകരമാണ് ദിനേശ് ശർമ ചുമതലയേൽക്കുന്നത്.
ഉത്തർപ്രദേശ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതലയും ശർമ വഹിച്ചിരുന്നു. 2023ൽ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.