ലഖ്നൗ: ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഉത്തർ പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. ഉടൻ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ നിർദേശം.
മരിക്കാൻ അനുമതി നൽകണമെന്ന് കത്തിൽ വനിത ജഡ്ജി വ്യക്തമാക്കുന്നു. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും രാത്രി വീട്ടിൽ വന്ന് കാണാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
'കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാൽ മരിക്കാൻ അനുവദിക്കണം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നത്. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കു വേണ്ടി യാജിക്കേണ്ട അവസ്ഥയാണ് ഉള്ളത്.ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടു. പലപ്പോഴായി ഇത്തരം ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്നു. ഇന്ത്യയിലെ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങൾ സഹിച്ച് ജീവിക്കാൻ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്‍റെ സത്യമാണ്'- ജഡ്ജി പറഞ്ഞു.