
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്കു വിട്ടുനൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഡി.കെ. ശിവകുമാറിനു മുന്നിൽ വച്ചത് രണ്ട് ഓഫറുകൾ. രാഹുൽ ഗാന്ധിയും ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുമാണ് രണ്ടു ഫോർമുലകൾ നേതാക്കൾക്കു മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ, രണ്ടു മണിക്കൂർ ദീർഘിച്ച ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഏക ഉപമുഖ്യമന്ത്രി പദത്തിനൊപ്പം പിസിസി അധ്യക്ഷസ്ഥാനവത്തും തുടരാം എന്നതായിരുന്നു പ്രധാന വാഗ്ദാനം. ഇതിനൊപ്പം ഇഷ്ടമുള്ള ആറു വകുപ്പുകളിൽ ഡികെയുടെ നോമിനികളെ മന്ത്രിമാരുമാക്കും.
ഒരാൾക്ക് ഒരു പദവി എന്ന നയം പാർട്ടി രാജ്യ വ്യാപകമായി നടപ്പാക്കിയിട്ടുള്ളതാണെങ്കിലും ഡികെയ്ക്കു വേണ്ടി ഇതിൽ ഇളവ് വരുത്താൻ സന്നദ്ധമാകുകയായിരുന്നു. രാജസ്ഥാൻ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമന്ത്രി അശോക് ഗേലോത്ത് മത്സരിക്കാനൊരുങ്ങിയപ്പോൾ രാഹുൽ ഗാന്ധിയാണ് അന്ന് ഈ നയം നിർബന്ധപൂർവം നടപ്പാക്കിയത്.
രണ്ടാമത്തെ ഓഫർ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുക എന്നതായിരുന്നു- ആദ്യ രണ്ടു വർഷം ഒരാൾ അടുത്ത മൂന്നു വർഷം അടുത്തയാൾ എന്ന രീതിയിൽ. എന്നാൽ, ഇരു നേതാക്കളും ആദ്യത്തെ ടേം വേണമെന്ന വാശിയിൽ ഉറച്ചു നിന്നതോടെ ഇതും പാളി.