ബംഗളൂരു: ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവുപോലെ സ്വീകരിച്ചതായി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാണ്. നമ്മൾ പലരും കോടതിയിൽ വാദിക്കും എന്നാൽ കോടതി വിധി എന്തോ അതേ നടക്കൂ. നമ്മളെല്ലാം അത് അംഗീകരിക്കും. പാർട്ടിയുടെ താൽപര്യത്തിനാണ് പ്രാധാന്യം. വ്യക്തിതാൽപര്യത്തിന് പ്രധാന്യമില്ല. അതുകൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി എന്തായിരുന്നു. ഇപ്പോൾ ഞങ്ങൾ വിജയിച്ചുവല്ലോ. വിജയത്തിന്‍റെ ഫലം എനിക്കുമാത്രം അവകാശപ്പെട്ടതല്ല. അത് ലക്ഷകണക്കിന് പാർട്ടി പ്രവർത്തകർക്കു കൂടി അവകാശപ്പെട്ടതാണ്' ഡികെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കർണാടക മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ആദ്യ 2 വർഷം സിദ്ധരാമയ്യക്കും പിന്നീടുള്ള 3 വർഷം ഡികെയ്ക്കും നൽകുമെന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ കർണാടക മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് എഐസിസി പ്രസിഡന്‍റ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഡികെ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിന് എന്താണ് തെറ്റ്. അതിന് അദ്ദേഹത്തിന് അർഹതയുണ്ടല്ലോ. ഡികെ തികഞ്ഞ കോൺഗ്രസുകാരനാണ്. അതുകൊണ്ടുതന്നെ ഹൈക്കമാൻഡിന്‍റെ തീരുമാനം അംഗീകരിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.