

ബംഗളൂരു: നേതൃമാറ്റത്തെച്ചൊല്ലി കലഹം രൂക്ഷമായ കർണാടക കോൺഗ്രസിൽ പരസ്യപ്രസ്താവന വിലക്കി ഹൈക്കമാൻഡ്. നേതൃത്വത്തെക്കുറിച്ച് ഒരാളും പരസ്യ പ്രതികരണം നടത്തരുതെന്നും ശത്രുക്കളുടെ കെണിയിൽ വീഴരുതെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, എംഎൽഎമാർക്കും നേതാക്കൾക്കും നിർദേശം നൽകി. നിലവിൽ പലരും നടത്തിയ പ്രസ്താവനകൾ ഗൗരവത്തോടെയാണു കാണുന്നതെന്നും സുർജേവാല.
മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയെ മാറ്റി ഇനിയുള്ള രണ്ടര വർഷം ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനു നൽകണമെന്ന ആവശ്യത്തിൽ സമ്മർദം ചെലുത്താൻ ഒരു വിഭാഗം എംഎൽഎമാർ ഡൽഹിയിൽ തങ്ങുന്നതിനിടെയാണു ഹൈക്കമാൻഡ് ഇടപെടൽ. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്നാണു സിദ്ധരാമയ്യയുടെ നിലപാട്. എന്നാൽ, 2023ൽ സർക്കാർ രൂപീകരിച്ചപ്പോൾ തന്നെ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ കരാറുണ്ടായിരുന്നെന്നു ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.
അഞ്ചു വർഷവും താൻ മുഖ്യമന്ത്രിയായി തുടരുമെന്നു സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് എല്ലാ ആശംസകളും നേരുന്നുവെന്നു മാത്രമാണു ശിവകുമാറിന്‍റെ പ്രതികരണം. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ മനസിലുള്ളകാര്യങ്ങളാണു പറയുന്നത്. ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു. 100 എംഎൽഎമാർ ശിവകുമാറിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സംഘത്തിലുള്ള രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ അവകാശപ്പെട്ടത്. എംഎൽഎമാരുടെ സംഘത്തിനു നേതൃത്വം നൽകുന്നത് ശിവകുമാർ ഉൾപ്പെടുന്ന വൊക്കലിഗ വിഭാഗത്തിലെ നേതാക്കളാണ്.