ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം ഇന്നു പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിനാണു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പത്രസമ്മേളനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
ജൂൺ 16നാണ് ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനു മുൻപായി പുതിയ സഭ നിലവിൽ വരണം. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കും. 2019ൽ മാർച്ച് 10നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 11 മുതൽ ഏഴു ഘട്ടമായാണ് അന്നു വോട്ടെടുപ്പ് നടന്നത്. മേയ് 23നായിരുന്നു വോട്ടെണ്ണൽ. 2014ൽ മാർച്ച് 9ന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
97 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. 12 ലക്ഷത്തിലേറെ പോളിങ് ബൂത്തുകൾ സജ്ജമാക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബിജെപി നേടിയത്. എന്‍ഡിഎ മൊത്തം 353 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെ തന്നെ 250 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും.