ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്റ്റർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്റ്റോബർ 15 വരെ നീട്ടാൻ അനുമതി തേടി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു. ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കുന്നതു തടയാനുള്ള രാജ്യാന്തര സംവിധാനം "ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ' (എഫ്എടിഎഫ്) നിർണായക യോഗങ്ങൾ നടക്കാനിരിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇളവു തേടിയത്. ഈ യോഗത്തിൽ മിശ്രയുടെ സാന്നിധ്യം രാജ്യത്തിന്റെ താത്പര്യത്തിന് അത്യാവശ്യമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഹർജി സുപ്രീം കോടതി പരിഗണിക്കും.
മിശ്രയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നും ഓഗസ്റ്റ് ഒന്നിനു പുതിയ ഇഡി ഡയറക്റ്ററെ നിയമിക്കണമെന്നും കഴിഞ്ഞ 11ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മിശ്രയുടെ കാലാവധി തുടർച്ചയായി നീട്ടിനൽകുന്നതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിധി. 2018ൽ ഇഡിയുടെ തലപ്പത്തെത്തിയ മിശ്രയ്ക്ക് പിന്നീട് പലതവണയായി കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിലാണു സർക്കാരിനെതിരേ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
എന്നാൽ, ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കുന്നതും ഭീകരർ നടത്തുന്ന കള്ളപ്പണ ഇടപാടുകളും തടയാനുള്ള എഫ്എടിഎഫിന്റെ യോഗം നടക്കാനിരിക്കെ മിശ്രയെ നീക്കുന്നത് രാജ്യതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു സർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. വർഷങ്ങളായി ഈ വിഷയം നിരന്തരം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണു മിശ്ര. അദ്ദേഹത്തിന് ഈ വിഷയത്തിൽ ആഴത്തിലുള്ള അറിവും മുൻ യോഗങ്ങളിൽ പങ്കെടുത്തതിന്റെ പരിചയസമ്പത്തുമുണ്ടെന്നും ഇപ്പോൾ മറ്റൊരു ഉദ്യോഗസ്ഥനെ അയയ്ക്കേണ്ടിവരുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കോടതി വിഷയം ഇന്നു പരിഗണിക്കാമെന്ന് അറിയിച്ചത്.