

ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്ഡിന് എതിരേ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇത് ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരേയുള്ള ഇ.ഡി. റെയ്ഡുകൾ ശക്തമായി അപലപിക്കുന്നുവെന്നാണ് സ്റ്റാലിൻ കുറിച്ചത്. ചില കോൺഗ്രസ് നേതാക്കൾ പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ചിരുന്നു. അവരുടെ പൊള്ളത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
പിണറായി വിജയനും രാഹുൽ ഗാന്ധിക്കെതിരേ രംഗത്തുവന്നിരുന്നു. തന്‍റെ പാർട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം ഉണ്ടായിക്കൊട്ടെ എന്നാണ് കോൺഗ്രസ് നിലപാട് എന്നാണ് പിണറായി റെയ്ഡിന് ശേഷം പ്രതികരിച്ചത്. "എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നില്ല" എന്നതടക്കം പരസ്യമായി ചോദിച്ച രാഹുൽഗാന്ധി അടക്കമുള്ളവർക്ക് ഇത് സോന്തോഷം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മകൾ വീണ പ്രതിയായ മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് 12 ഇടങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയത്.