ന്യൂഡൽഹി: രാജ്യത്തെ 266 പാർലമെന്‍റ് മണ്ഡലങ്ങളിൽ കൂടുതൽ വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷൻ മുന്നിട്ടിറങ്ങും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളാണിവ. 215 ഗ്രാമീണ മണ്ഡലങ്ങളിലും 51 നഗരമണ്ഡലങ്ങളിലുമാണു പ്രത്യേക ശ്രദ്ധ.
ബിഹാർ, യുപി, ഡൽഹി, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് പോളിങ് കുറഞ്ഞ മണ്ഡലങ്ങൾ. ബിഹാറിലും യുപിയിലും പ്രധാന നഗരങ്ങളിലെ മുനിസിപ്പൽ കമ്മിഷണർമാരോടും ജില്ലാ വരണാധികാരികളോടും ഇതേക്കുറിച്ചു ചർച്ച നടത്തി.
എല്ലാ മണ്ഡലങ്ങൾക്കുമായി പൊതു സമീപനം സ്വീകരിക്കാനാവില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഓരോ മണ്ഡലത്തിലെയും ബൂത്ത് അടിസ്ഥാനത്തിൽ അതതു നാടിനും സാഹചര്യങ്ങൾക്കും യോജിക്കുന്ന സമീപനം രൂപപ്പെടുത്തണമെന്നും അദ്ദേഹം. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രാദേശികമായി സ്വാധീനശക്തിയുള്ളവരെ ഉപയോഗിക്കണമെന്നും കമ്മിഷൻ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യോഗ്യരായ 29.7 കോടി പേർ വോട്ട് ചെയ്തിരുന്നില്ല.