

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; ആദ്യ പട്ടികയിൽ കേരളമടക്കം 12 സംസ്ഥാനങ്ങൾ
ന്യൂഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലാവും എസ്ഐആർ നടപ്പാക്കുക. ഇതിൽ കേരളവും ഉൾപ്പെടുമെന്നാണ് വിവരം. പശ്ചിമ ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടും. തിങ്കളാഴ്ച വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഗ്യാനേഷ് കുമാറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജ്യവ്യാപക എസ്ഐആറിന്‍റെ നടപടിക്രമങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചു. നവംബർ 4 മുതൽ ഡിസംബർ 4 വരെയാവും വോട്ടർ പട്ടിക പരിഷ്ക്കരണം. ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതൽ മുതൽ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട എസ്ഐആർ വിജയകരമായി പൂർത്തിയാക്കി. ഒരു അപ്പീൽ പോലും ഇത് സംബന്ധിച്ച് ബിഹാറിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടന്നതായും തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സൂചന നൽകിയിരുന്നു. കേരളത്തെ ആദ്യ ഘട്ട എസ്ഐആറിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളുകയായിരുന്നു.