
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്നു പേരിട്ടതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ഇന്ത്യയെന്ന് പേരുപയോഗിച്ചതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് അറിയിച്ചത്.
രാഷ്ട്രീയ സംഖ്യങ്ങളെ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമില്ലെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവർ വ്യക്തമാക്കുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രു രാഷ്ട്രീയ പാർട്ടി റജിസ്റ്റർ ചെയ്യാൻ മാത്രമേ കമ്മിഷന് അധികാരമുള്ളൂവെന്നും കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വിശദീകരിക്കുന്നു.
രാഷ്ട്രീയ സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ സത്യവാങ്മൂലം.
അതേസമയം, ഇന്ത്യ എന്നു പേരു നൽകാമോ എന്നതിന്‍റെ നിയമസാധുത സംബന്ധിച്ച അഭിപ്രായ പ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസിന്‍റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’. ഇതിനെതിരേ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവർത്തകനാണ് പരാതി നൽകിയത്.
ഓഗസ്റ്റിൽ കേസ് പരിഗണിച്ചപ്പോൾ 26 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഹൈക്കോടതി നോട്ടിസ് നൽകിയിരുന്നു. കേസിൽ കേന്ദ്ര സർക്കാരിന്‍റേയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റേയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈകോടതി വീണ്ടും പരിഗണിക്കും.