

മാലിന്യക്കൂനയിൽ ഭക്ഷണം തിരഞ്ഞ് കുട്ടിയാന, വിഡിയോ വൈറൽ
മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഭക്ഷണം തിരയുന്ന ആനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കർണാടകയിലെ മലേ മഹേശ്വര ഹിൽസിൽ നിന്നുള്ളതാണ് ദൃശ്യം. വിഡിയോ വൈറലായതോടെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു നിന്ന് ഭക്ഷണം തെരയുന്ന ആനയെ ആണ് വിഡിയോയിൽ കാണുന്നത്. മാലിന്യത്തിൽ നിന്ന് എന്തോ പെറുക്കി എടുത്ത് ആന കഴിക്കുന്നതും വിഡിയോയിലുണ്ട്. മനുഷ്യരുണ്ടാക്കുന്ന മാലിന്യം വൈൽഡ് ലൈഫിനെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നതിന്‍റെ ഉദാഹരണമാണ് ഇത് എന്നാണ് വിമർശനം. ആന പ്ലാസ്റ്റിക് കഴിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ചും ആളുകൾ ആശങ്കപങ്കുവയ്ക്കുന്നുണ്ട്.
പ്രമുഖ തീർഥാടനകേന്ദ്രമായ മലേ മഹേശ്വര സ്വാമി ക്ഷേത്രം കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി വൈൽ ലൈഫ് സാങ്ച്വറിയും ബിലിഗിരിരങ്കന സ്വാമി ടൈഗർ റിസർവും ഈ ക്ഷേത്രത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വാരാന്ത്യത്തിൽ ആയിരക്കണക്കിന് പേരാണ് മലേ മഹേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തുന്നത്. ഇതിൽ നിന്നാണ് ഇത്ര അധികം മാലിന്യം ഇവിടെയുണ്ടായത്. കാടുമായി ചേർന്നു കിടക്കുന്ന സ്ഥലമായിട്ടും അധികൃതർ മാലിന്യ സംസ്കരണത്തിൽ ശ്രദ്ധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.