

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചി എമരിറ്റസ് ആർച്ച് ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ (84) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം 3.45ന് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഔദ്യോഗിക പദവികളിൽ നിന്നു വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു ടോപ്പോ. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി രോഗശയ്യയിലായിരുന്നു. സംസ്കാരം പിന്നീട്.
രാജ്യത്ത് ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി കർദിനാൾ പദവിയിലെത്തിയ വൈദികനാണു ടോപ്പോ. ദുംക ബിഷപ്പായും റാഞ്ചി ആർച്ച് ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. സിസിബിഐ, സിബിസിഐ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഗുംലയിലെ ചെയിൻപുർ ഇടവകയുടെ കീഴിലുള്ള ഝർഗാവിൽ 1939 ഒക്റ്റോബർ 15നാണു ജനനം. 44 വർഷം ബിഷപ്പായും 19 വർഷം കർദിനാളായും പ്രവർത്തിച്ചു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെയും ഫ്രാൻസിസ് മാർപാപ്പയെയും തെരഞ്ഞെടുത്ത കർദിനാൾമാരുടെ സംഘത്തിൽ പ്രതിനിധിയായിരുന്നു.