
കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കുട്ടികള്‍ നോക്കിനില്‍ക്കെ കോളെജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. മൈലേരിപാളയത്തെ കര്‍പ്പഗം എന്‍ജിനിയറിങ് കോളെജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി എ. പ്രഭുവിനാണ് (19) സാരമായി പരുക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് പ്രഭുവിന്‍റെ കൈയ്യും കാലും ഒടിഞ്ഞു. മറ്റ് ശരീരഭാഗങ്ങളിലും പൊട്ടലുണ്ട്. യുവാവിന്‍റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എപ്പോഴും മൊബൈലില്‍ സൂപ്പര്‍മാന്‍ വിഡിയോകള്‍ കാണാറുണ്ടായിരുന്ന പ്രഭു തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ നാലാം നിലയിൽ നിന്നും എടുത്ത് ചാടിയത്.
സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരെ കേസ് എടുത്തതായി സബ് ഇന്‍സ്‌പെക്ടര്‍ കറുപ്പ് സ്വാമി പാണ്ഡ്യന്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. മുഖത്തെ മുറിവുകള്‍ മൊഴി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇയാൾക്ക് മറ്റ് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളോ, സംഭവത്തിന് പിന്നില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്നും ചെട്ടിപ്പാളയം പൊലീസ് വ്യക്തമാക്കി.