
എസ്. ജയശങ്കർ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ വർധിപ്പിച്ചു. വിദേശകാര്യമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഡൽഹി പൊലീസിന്‍റേതാണ് നടപടി. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാറും ഏർപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണയുണ്ടെങ്കിലും വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് പൊലീസിന് നിർദേശം ലഭിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെയും 25 ബിജെപി നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാർ, ബിജെപി എംപിമാർ, ഡൽഹി മുഖ്യമന്ത്രി എന്നിവരുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ചർച്ച നടക്കുന്നത്.
പാക്കിസ്ഥാനെതിരേ സോഷ്യൽ മീഡിയിലൂടെ രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷാ കാര്യത്തിലും തീരുമാനമുണ്ടായേക്കും. വിഐപികളുടെ സുരക്ഷയ്ക്കായി ജീവനക്കാർക്ക് ഫയറിങ്, മെഡിക്കൽ എമർജൻസി പരിശീലനങ്ങളും നൽകും.