മഹുവ മൊയ്ത്ര നേരിട്ട് ഹാജരാകണം: എത്തിക്സ് കമ്മിറ്റി
ന്യൂഡൽഹി: ലോക്‌സഭയിൽ അദാനി ഗ്രൂപ്പിനെതിരേ ചോദ്യം ചോദിക്കാൻ ദർശൻ ഹിരാനന്ദാനിയിൽ നിന്നു പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഒക്റ്റോബർ 31നു മുൻപ് നേരിട്ട് ഹാജരാകാൻ പാർലമെന്‍ററി എത്തിക്സ് കമ്മിറ്റിയുടെ നിർദേശം. വിഷയം വ്യാഴാഴ്ച പരിഗണിച്ച കമ്മിറ്റി, ആരോപണം ഗുരുതരമാണെന്ന നിഗമനത്തിലെത്തിയ സാഹചര്യത്തിലാണ് നേരിട്ടു ഹാജരാകാനുള്ള നിർദേശം.
ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്റായ് എന്നിവരുടെ മൊഴിയാണ് എത്തിക്സ് കമ്മിറ്റി നേരിട്ടു കേട്ടത്. ഇവർ ഇരുവരുമാണ് മഹുവയ്ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ നിന്ന് വാക്കാലുള്ള തെളിവ് കേൾക്കുകയായിരുന്നു. മഹുവയ്ക്ക് സ്വന്തം ഭാഗം വിശദീകരിക്കാനാണ് 31ന് സമയം നൽകിയിരിക്കുന്നത്.
കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്ത് നൽകാനും കമ്മിറ്റി തീരുമാനിച്ചു. ബിജെപി എംപി വിനോദ് സോങ്കറാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.
നിഷികാന്ത് ദുബെയുടെ ബിരുദം വ്യാജമാണെന്ന് മഹുവ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതു കാരണമാണോ മഹുവയ്ക്കെതിരേ പരാതി ഉയർത്തുന്നതെന്ന് ദുബെയോടു സമിതി ചോദിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കും ദുബെ പരാതി എഴുതി നൽകിയിട്ടുണ്ട്.