

മേഘാലയയിലെ ഖനിയിൽ സ്ഫോടനം; 16 മരണം
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത ഖനിയിലുണ്ടായ സ്ഫോടനത്തിൽ അസമിൽ നിന്നുള്ള 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു കരുതുന്നു. തെരച്ചിൽ തുടരുകയാണ്.
പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം തങ്സ്കു മേഖലയിലാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു.
അനധികൃതമായി കൽക്കരി ഖനനം നടക്കുന്ന പ്രദേശത്താണു സ്ഫോടനമുണ്ടായതെന്നു പൊലീസ്. സംസ്ഥാനത്ത് നടക്കുന്ന അശാസ്ത്രീയമായ ഖനനങ്ങളെല്ലാം 2014 ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നു. എന്നാൽ, റാറ്റ് ഹോൾ മൈനിങ് എന്ന പ്രാകൃതവും അപകടകരവുമായ രീതിയുൾപ്പെടെ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.