

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു
ഗോഹട്ടി: ദ്വിദിന സന്ദർശനത്തിന് അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്‌ട്രത്തിനു സമർപ്പിച്ചത് വടക്കുകിഴക്കൻ മേഖലയുടെ സംസ്കാരവും പ്രകൃതി സൗന്ദര്യവും സംയോജിപ്പിക്കുന്ന വിമാനത്താവള ടെർമിനൽ. പ്രതിവർഷം 1.3 കോടിയിലേറെ യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന വിമാനത്താവളം വടക്കുകിഴക്കൻ മേഖലയുടെ വളർച്ചാ കവാടമായി മാറുമെന്നാണു കരുതുന്നത്.
അസമിലെ ആദ്യ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഗോപിനാഥ് ബർദലോയിയുടെ പേരിലാണു വിമാനത്താവളം. ഇവിടെ ബർദലോയിയുടെ 80 അടി ഉയരമുള്ള ശിൽപ്പം പ്രധാനമന്ത്രി അനാവരണം ചെയ്തു. ബുധനാഴ്ച 101ാം വയസിൽ അന്തരിച്ച ശിൽപ്പി റാം സുതറിന്‍റെ നേതൃത്വത്തിലാണു ശിൽപ്പം നിർമിച്ചത്.
1.4 ലക്ഷം ചതുരശ്ര മീറ്ററിലാണു ടെർമിനലിന്‍റെ നിർമിതി. ബാംബു ഓർക്കിഡ്സ് എന്ന തീമിൽ അസമിന്‍റെ ജൈവവൈവിധ്യവും സാംസ്കാരിക പൈതൃകവും എടുത്തുകാട്ടുന്ന മാതൃകയാണു ടെർമിനലിന്‍റേത്. ടെർമിനൽ നിർമാണത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 140 ടൺ മുള ഉപയോഗിച്ചിട്ടുണ്ട്. ടെർമിനലിലെ 57 തൂണുകളുടെയും രൂപത്തിനു പ്രചോദനം വടക്കുകിഴക്കൻ മേഖലയുടെ ഓർക്കിഡ് കോപുവിന്‍റെ രൂപമാണ്. കാസിരംഗയുടെ ദൃശ്യഭംഗിയും അസമീസ് തൊപ്പികളുമെല്ലാം ടെർമിനലിൽ കാണാം. അസമിന്‍റെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗവും ടെർമിനലിനു മുന്നിലുണ്ട്. കൂടാതെ തദ്ദേശീയമായ ഒരു ലക്ഷത്തോളം ചെടികളുടെ "സ്കൈ ഫോറസ്റ്റ്' യാത്രക്കാർക്ക് വനസദൃശമായ അനുഭവം സമ്മാനിക്കും. ടൂറിസവും യാത്രയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതും ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമാണ് പുതിയ വിമാനത്താവള ടെർമിനലെന്ന് ബിജെപി ഐടി സെല്ലിന്‍റെ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.