
മകൾ ജീവിച്ചിരിക്കെ മരണാനന്തര ക്രിയകൾ നടത്തി കുടുംബം!
കൊൽക്കത്ത: ഇതര മതത്തിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച മകൾക്ക് ജീവിച്ചിരിക്കെ മരണാനന്തര ക്രിയകൾ നടത്തി കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. ഒളിച്ചോടിയതിന്‍റെ 12-ാം ദിവസമാണ് കുടുംബം ശ്രാദ്ധ ചടങ്ങുകൾ നടത്തിയത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നാണ് പെൺകുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്.
ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് യുവതിയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ള പുരോഹിതന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടത്തിയത്. അടുത്ത ബന്ധുക്കൾ തല മുണ്ഠനം ചെയ്തു, അവളുടെ വസ്ത്രങ്ങൾ ഉൾപ്പടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായും യുവതിയുടെ അമ്മ പറഞ്ഞു.
മറ്റൊരാളുമായി രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പല തവണകളായി പെൺകുട്ടി ഇതിൽ എതിർപ്പു കാണിച്ചെങ്കിലും ഇതു കണക്കിലെടുക്കാതെ കുടുംബം വിവാഹ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ യുവതി ഇതര മതത്തില്‍പ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയത്.
മകൾ ഇതര മതസ്ഥനൊപ്പം പോയത് കുടുംബത്തിന് വലിയ അപമാനം സൃഷ്ടിച്ചു, പ്രവാസിയായ പിതാവും കുടുംബത്തിന്‍റെ തീരുമാനത്തിന് സമ്മതം നൽകുകയായിരുന്നു എന്ന് അമ്മാവനായ സോമനാഥ് ബിശ്വാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെങ്കിലും വീട്ടുകാർ ഇതിനെതിരേ പരാതി നൽകിയിട്ടില്ലെന്നും പെൺകുട്ടി പ്രായപൂർത്തിയായതിനാൽ നടപടി സ്വീകരിക്കാനാവില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.