
'ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും അയാൾ വിട്ടില്ല...'; അച്ഛനും 4 പിഞ്ചുമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ഫരീദാബാദ്: പിതാവും 4 പിഞ്ചുമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഹരിയാന ഫരീദാബാദിലെ ബല്ലാഗഡിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മനോജ് മെഹ്തോ എന്നയാളാണ് ജീവനൊടുക്കിയതെന്നും മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള നാല് ആൺമക്കളാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 1.10ഓടെ മുംബൈയിൽ നിന്ന് വരുകയായിരുന്ന ഗോൾഡൻ ടെംപിൾ എക്സ്പ്രസിനു മുന്നിലാണ് അച്ഛൻ 4 ആൺമക്കളെ കൂട്ടി ജീവനൊടുക്കിയത്. ഇരുകൈകളിലുമായി മക്കളെ എടുത്ത ശേഷം ഇയാൾ ട്രാക്കിലേക്ക് കയറിയ നിന്നു. ട്രെയിൻ പാഞ്ഞുവരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ പോലും ഇയാൾ വിട്ടില്ലെന്നാണ് ദൃക്സാക്ഷി പറയുന്നത്.
2 മക്കളെ ചുമലേറ്റിയും 2 മക്കളെ ഓരോ കൈയിലും പിടിച്ചാണ് മനോജ് ട്രാക്കിലൂടെ നടന്നുവന്നത്. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയിട്ടും ഇവര്‍ ട്രാക്കില്‍ നിന്നിറങ്ങിയില്ലെന്ന് ലോക്കോ പൈലറ്റ്.
ഇവരുടെ പൊക്കറ്റിൽ നിന്നു ലഭിച്ച നമ്പറിൽ വിളിച്ചതോടെയാണ് ഉച്ചയ്ക്ക് 12.15ഓടെയാണ് സുഭാഷ് കോളനിയിലെ വീട്ടിൽ നിന്നിറങ്ങിയതെന്നറിയുന്നത്. സമീപത്തെ പാർക്കിലേക്കെന്ന പേരിലാണ് 5 പേരും പോയതെന്ന് ഭാര്യ പ്രിയ പൊലീസിനെ അറിയിച്ചു.
ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നെങ്കിലും, പെട്ടന്നുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ്. മക്കൾക്ക് കോളയും ചിപ്സും അടക്കം വാങ്ങിക്കൊടുത്ത ശേഷമായിരുന്നു ആത്മഹത്യ.