പട്യാല: പഞ്ചാബിലെ സെഹ്‌റ ഗ്രാമത്തിൽ ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്‍റെ പ്രചാരണത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കിസാൻ യൂണിയൻ പ്രവർത്തകൻ സുരേന്ദർപാൽ സിങ് ആണ് കൊല്ലപ്പെട്ടത്. ബിജെപി നേതാക്കൾ സുരേന്ദർ പാലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കർഷക സംഘടന ആരോപിക്കുന്നത്. പ്രതിഷേധത്തിനിടെ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ബിജെപി ആരോപണം നിഷേധിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ ഭാര്യയാണ് പ്രണീത് കൗർ. കൗറിന്‍റെ പ്രചാരണത്തിനിടെ ഒരു സംഘം കർഷകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇവരെ ചെറുക്കാനായി ബിജെപി പ്രവർത്തകർ എത്തിയതോടെ സംഘർഷം ശക്തായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.