

ഗോരഖ്‌പുർ: ഭർത്താക്കന്മാരുടെ മദ്യപാനത്തിലും മോശം പെരുമാറ്റത്തിലും സഹികെട്ട് വീടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട്, ഛോട്ടി കാശി എന്നറിയപ്പെടുന്ന ദേവ്റയിലെ ശിവക്ഷേത്രത്തിൽ വിവാഹിതരായത്. ഉത്തർപ്രദേശിലെ ഗോരഖ്‌പുരിലുള്ള ഡിയോറിയയിലാണ് സംഭവം.
ഗുഞ്ച വരന്‍റെ വേഷം ധരിച്ച്, കവിതയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. ഇരുവരും പരസ്പരം വരണമാല്യം അണിയിക്കുകയും അഗ്നികുണ്ഡത്തിന് ചുറ്റും ഏഴുപ്രാവശ്യം വലംവയ്ക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും, സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
''ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. ഇത് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ദമ്പതികളായി തന്നെ ഗോരഖ്പൂരിൽ ജീവിക്കാനാണ് തീരുമാനം'', ഇരുവരും പറഞ്ഞു.
നവദമ്പതികൾ ഇപ്പോൾ ഒരു മുറി വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോലി ചെയ്ത് തുടർജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചുവെന്ന് ഗുഞ്ജ പറഞ്ഞു.