

വെല്ലൂർ: വെല്ലൂരിൽ വനിതാ ഡോക്റ്ററെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 യുവാക്കൾക്ക് 20 വർഷം കഠിനതടവ്. പ്രതികൾക്ക് 25,000 രൂപ പിഴയും വെല്ലൂർ മഹിളാ കോടതി വിധിച്ചു. വിധികേട്ട് പുറത്തിറങ്ങിയ പ്രതികൾ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി പരിസരത്ത് സംഘർഷത്തിനിടയാക്കി. 2022 മാർച്ച് 16ന് വനിതാ ഡോക്റ്ററെ കാട്പാടിയിൽ നിന്ന് ഓട്ടൊയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പ്രതികൾ.
ഓട്ടൊ ഡ്രൈവർ പാർത്ഥിപൻ, സുഹൃത്തുക്കളായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവരെയാണു ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുടെ വിചാരണ പൂർത്തിയായിട്ടില്ല. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്കു പോയി മടങ്ങിയ ഡോക്റ്ററെ ഷെയർ ഓട്ടൊ എന്ന പേരിലാണ് പ്രതികൾ വാഹനത്തിൽ കയറ്റിയത്. ഓട്ടൊറിക്ഷ പാലാർ നദിക്കരയിലെത്തിച്ചശേഷം ഡോക്റ്ററുടെ സുഹൃത്തുക്കളെ മർദിച്ച് അവശരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷമായിരുന്നു അതിക്രമം. ഇവരുടെ പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. പ്രതികൾ മദ്യപിച്ച ശേഷം മറ്റൊരു തല്ലുകേസിൽ പ്രതിയായതിന് പിന്നാലെയാണ് അതിക്രമം പുറത്ത് വന്നത്. ഇതിനുശേഷം ഡോക്റ്റർ പരാതി നൽകി.