ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരേ ആക്രമണഭീഷണി ഉയർത്തിയതിനെത്തുടർന്നു യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിനെതിരേ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. ഒക്റ്റോബർ 14നാണ് ഇന്ത്യ- പാക് മത്സരം. യുകെ നമ്പറിൽ നിന്നുള്ള ഫോൺ കോളായാണ് പന്നുവിന്‍റെ സന്ദേശം ഇന്ത്യയിൽ നിരവധി പേർക്കു ലഭിച്ചത്. ഇതിന്‍റെ റെക്കോഡ് പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പന്നുവിന്‍റെ റെക്കോഡ് ചെയ്ത ശബ്ദമാണ് ഫോൺ കേട്ടതെന്ന് കോൾ ലഭിച്ചവർ പറയുന്നു.
വരാനിരിക്കുന്നത് ക്രിക്കറ്റിന്‍റെ ലോകകപ്പല്ല, ഭീകരതയുടെ ലോകകപ്പാണെന്ന പന്നുവിന്‍റെ റെക്കോഡ് ചെയ്ത സന്ദേശവും പൊലീസിനു ലഭിച്ചു. ലോക്കപ്പിനു മാത്രമല്ല, ക്യാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ പന്നു ഈ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. 'രക്തസാക്ഷിയായ നിജ്ജറി'നു വേണ്ടി എന്നാണ് പരാമർശം.
ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ലക്ഷ്യമിട്ടാണ് പരാമർശം. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പ്രതികാരമായി സ്റ്റേഡിയം ആക്രമിക്കാൻ ഖാലിസ്ഥാൻ സംഘടനകൾ തയാറെടുക്കുന്നു എന്ന് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നുണ്ട്.