
ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തം; രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി
file image
ന്യൂഡല്‍ഹി: കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട പ്രത്യേക ബെഞ്ചിന്‍റെ പരിഗണന വിഷയങ്ങള്‍ ഉൾപ്പെടെയുളള രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേരള ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനാണ് നിര്‍ദേശം.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ മലയോര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം.
കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തവുമായി മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കേസ് എടുത്ത് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയത്.
2016-ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബ്രഹ്‌മപുരം തീപ്പിടിത്തം പരിഗണിക്കാന്‍ രൂപീകൃതമായ പ്രത്യേക ബെഞ്ചിനെ ചുമതലപെടുത്തിയിരുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2023 മാര്‍ച്ച് 21-ന് പ്രത്യേക ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.