രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിംങ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരില്‍ 9 കുട്ടികളുമുണ്ട്. മൃതദേഹങ്ങൾ തിരിച്ചറയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്നാണ് പൊലീസ് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടിആർപി ഗെയിം സോണിൽ മേയ് 25 ശനിയാഴ്ച വൈകിട്ടാണ് ഗെയ്മിംഗ് സെന്‍ററിന് തീപിടിച്ചത്. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിംങ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ഫയർ എൻഒസി ഇല്ലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഗെയ്മിംഗ് സെന്‍ററിന്‍റെ ഉടമ യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയും ഗെയ്മിംഗ് സെന്‍ററിന്‍റെ മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവർക്ക് 50000 രൂപയും ധന സഹായം നൽകും.