
ഇംഫാൽ: മണിപ്പൂരിലെ തെങ്ക്നോപാൽ ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ 45 സ്ത്രീകൾ അടക്കം അമ്പതിൽ അധിരം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പാലേൽ മേഖലയിൽ വെള്ളിയാഴ്ച രാവിലെ 6 മണി മുതലേ അജ്ഞാത സംഘങ്ങൾ പരസ്പരം വെടിവയ്പ്പാരംഭിച്ചിരുന്നു. വെടിവയ്പ്പിനെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നായി ആൾക്കൂട്ടം പ്രദേശത്തേക്ക് എത്തിയെങ്കിലും അസം റൈഫിൾസ് കടത്തി വിടാഞ്ഞത് സംഘർഷത്തിന് ഇടയാക്കി. ആൾക്കൂട്ടത്തെ പിരിച്ചു വിടാനായി സൈന്യവും മണിപ്പൂർ പൊലീസും കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ വെടിവയ്പ്പ് താത്കാലികമായി നിലച്ചുവെങ്കിലും സംഘർഷാവസ്ഥ പൂർണമായും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫോഗാക്ചവോ ഇക്കായിൽ ആയിരക്കണക്കിന് പേർ തടിച്ചു കൂടി സൈനിക ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. അതിനു പിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി താഴ്‌വരയിലെ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചത്.