ന്യൂഡൽഹി: ഡൽഹി സാകേത് കോടതി പരിസരത്ത് നടന്ന വെടിവയ്പ്പിന്‍റെ നിർണായക ദൃശ്യങ്ങൾ പുറത്ത്. ബാർ കൗൺസിൽ ഡീബാർ ചെയ്ത അഭിഭാഷകനാണ് വെടിയുതിർത്തത്.
സ്ത്രീക്കു നേരെ ഇയാൾ 3 തവണ വെടിയുതിർത്തു. 2 തവണ വെടിയുതിർത്തതിനു പിന്നാലെ സ്ത്രി പടികൾ കയറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ ഇയാൾ മൂന്നാമതും വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്ത്രീ നിലവിളിച്ചുകൊണ്ട് കോടതി വളപ്പിലൂടെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. " നമ്മുടെ ഡൽഹിയിൽ എന്താണ് സംഭവിക്കുന്നത്....??" എന്ന അടിക്കുറിപ്പോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
നിരവധി ആളുകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആരും ഇയാളെ തടയാനൊ, സ്ത്രീയെ രക്ഷിക്കാനൊ മുതിരുന്നിലെന്ന് വിഡിയോയിൽ വ്യക്തമാണ്. ന്യൂ ഫ്രണ്ട്സ് കോളനി നിവാസിയായ സ്ത്രീക്കാണ് വെടിവയ്പ്പിൽ പരുക്കേറ്റിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി പറയാനായി എത്തിയതായിരുന്നു ഇവർ. ഗുരുതരമായി പരിക്കേറ്റ ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെയ്പ്പിനെ തുടർന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.