
ഉത്തരാഖണ്ഡ്: ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലേക്ക് പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഇവർക്കായുള്ള ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് പൈപ്പിലൂടെ ബോട്ടിൽ ചൂടുള്ള "കിച്ചടി" നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
ഇതാദ്യമായാണ് ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കുന്നത്. ഇതുവരെ ഡ്രൈ ഫ്രൂട്ട്‌സ് ആണ് നല്‍കിക്കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യനില കണക്കിലെടുത്ത് നൽകാവുന്ന ഭക്ഷണത്തിന്‍റെ പട്ടിക തയ്യാറാക്കുന്നുണ്ട്. പൈപ്പലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കുമെന്നും രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള കേണൽ ദീപക് പാട്ടിൽ അറിയിച്ചു.