

ഝാർഖണ്ഡിൽ കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവച്ചു; ഡോക്റ്ററടക്കം 5 പേർക്ക് സസ്പെൻഷൻ
റാഞ്ചി: തലസീമിയ രോഗബാധിതരായ കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ച സംഭവത്തിൽ ഝാർഖണ്ഡിൽ ഡോക്റ്ററടക്കം 5 പേരെ സസ്പെൻഡ് ചെയ്തു. ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലാ സിവിൽ സർജനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയുമാണ് സസ്പെന്‍റ് ചെയ്തത്.
ഏഴ് വയസുകാരനായ തലസീമിയ ബാധിതന്‍റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ട് ഇടപെട്ടാണ് നടപടിയെടുത്തത്. പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധയുള്ള രക്തം കുത്തിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
തലസീമിയ രോഗമുള്ള ഝാർഖണ്ഡിലെ ഏഴ് വയസുകാരന് വെസ്റ്റ് സിങ്ബൂം ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചായ്ബാസയിലെ സ്വകാര്യ രക്ത ബാങ്കിൽ നിന്ന് രക്തം കുത്തിവച്ചിരുന്നു. ഇത് എച്ച്ഐവി ബാധയുള്ള രക്തമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിശദമായ പരിശോധന നടത്താൻ മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പരാതിക്കാരനായ കുട്ടിക്ക് 25 യൂണിറ്റ് രക്തം പലതവണയായി ഇവിടെ നിന്നും കുത്തിവച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എങ്കിലും ഒരാഴ്ച മുൻപാണ് കുട്ടിക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്.
ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്‌പാദിപ്പിക്കാത്തത് മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് ജനിതകമായി പകര്‍ന്നു കിട്ടുന്ന രോഗമാണിത്.രക്തത്തിൽ ചുവന്ന രക്താണുക്കളുടെ നാശത്തിലേക്കും വിളര്‍ച്ചയടക്കം ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.