

പതാകയിൽ കോവിദാര വൃക്ഷം, സൂര്യ ചിഹ്നം, ഓം എന്നിവ ആലേഖനം ചെയ്തിരിക്കുന്നു
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയ ധർമ ധ്വജം എന്ന ത്രികോണാകൃതിയിലുള്ള കാവി പതാക ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ജ്യോതിഷ-വാസ്തുപ്രകാരം പ്രത്യേകം നിർമിച്ച അമൂല്യമായ പതാകയാണിത്. സരയൂ നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയായതിന്‍റെ പ്രതീകമായിട്ടാണ് പതാക ചൊവ്വാഴ്ച പ്രത്യേക മുഹൂർത്തത്തിൽ ഉയർത്തിയത്.
ജോത്സ്യ-വാസ്തു പണ്ഡിതന്മാരുടെയും വിവിധ വിഭാഗത്തിൽപ്പെട്ട സന്യാസശ്രേഷ്ഠന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
ശ്രീരാമന്‍റെയും സീത ദേവിയുടെയും വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമിയിലാണ് ധ്വജാരോഹണച്ചടങ്ങ് നടന്നത്. ഹിന്ദു പാരമ്പര്യം അനുസരിച്ച് ധ്വജാരോഹണം എന്നത് ധർമത്തിന്‍റെയും വിജയത്തിന്‍റെയും ദിവ്യസാന്നിധ്യത്തെയും പുണ്യസ്ഥലത്ത് അടയാളപ്പെടുത്തുന്നുവെന്നതാണ്.
ത്രികോണ ആകൃതിയിലുള്ള പതാകയ്ക്ക് 10 അടി ഉയരവും 20 അടി നീളവുമുണ്ട്. പതാകയിൽ സൂര്യന്‍റെ ചിത്രം, ഓം ചിഹ്നം, കൂടാത കോവിദാര വൃക്ഷം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.
ഋഷി കശ്യപൻ സൃഷ്ടിച്ച മന്ദാർ, പാരിജാത വൃക്ഷങ്ങളുടെ സങ്കരമാണ് കോവിദാര വൃക്ഷം; സൂര്യചിഹ്നം ശ്രീരാമന്‍റെ സൂര്യവംശ പരമ്പരയെ പ്രതിനിധീകരിക്കുന്നു; ഓം എന്നത് ശാശ്വതമായ ആത്മീയ ശബ്ദം. ഇവയെല്ലാം പ്രതിനിധാനം ചെയ്യുന്നതാണ് ധർമ ധ്വജം അഥവാ പതാക.
പരമ്പരാഗത വാസ്തു വിദ്യ ശൈലിയിൽ നിർമിച്ച ക്ഷേത്രത്തിന്‍റെ 191 അടി ഉയരമുളള ശാഖയിലാണ് പതാക ഉയർത്തിയിരിക്കുന്നത്. അഹമ്മദാബാദിലാണ് ഈ പതാക നിർമിച്ചത്. ശക്തമായ കാറ്റിനെയും മഴയെയും വെയിലിനെയും പ്രതിരോധിക്കാൻ കഴിയുന്നവിധമുള്ള പതാകയാണിതെന്നാണ് റിപ്പോർട്ട്.
പതാക ദീർഘകാലം നിലനിൽക്കാൻ ബലമുള്ള പാരഷൂട്ട്-ഗ്രേഡ് മെറ്റീരിയൽ ഉപയോഗിച്ച് നിർമിക്കാൻ 25 ദിവസമെടുത്തു. കഠിനമായ സൂര്യപ്രകാശം, മഴ, ശക്തമായ കാറ്റ് എന്നിവയെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പ്രീമിയം സിൽക്ക് നൂലും, ഉയർന്ന കരുത്തുള്ള പാരഷൂട്ട് തുണിയും പതാകയുടെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനെ ചെറുക്കുന്നതിനായാണ് പതാകയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമാണ്. നൈലോൺ സപ്പോർട്ട് കയറും ഒരു ഓട്ടോമേറ്റഡ് ലിഫ്റ്റിങ് മെക്കാനിസവും സജ്ജീകരിച്ചിരിക്കുന്ന 42 അടി കറങ്ങുന്ന കൊടി മരത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.