മധുര: രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തമിഴ്നാടിന്‍റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ മഴ കനത്ത നാശമുണ്ടാക്കി. പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്നു തിരുച്ചെന്ദൂരിൽ നിന്ന് ചെന്നൈയിലേക്കു മടങ്ങിയ ട്രെയ്‌ൻ ശ്രീവൈകുണ്ഠം സ്റ്റേഷനിൽ കുടുങ്ങി. 800ലേറെ യാത്രക്കാരാണ് ഇതിലുള്ളത്.
24 മണിക്കൂറിലേറെയായി 500 പേർ റെയ്‌ൽവേ സ്റ്റേഷനിലും 300 പേർ സമീപത്തുള്ള സ്കൂളിലും കഴിയുകയാണ്. ഇവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
താമ്രപർണി നദി കരകവിഞ്ഞതോടെ അധികജലം കണ്ണടിയാൻ ചാനലിലേക്കു തുറന്നുവിടാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശിച്ചു. വൈഗ ഡാമിൽ ജലനിരപ്പ് 66.67 അടിയിലെത്തി. 71 അടിയാണു പരമാവധി സംഭരണ ശേഷി. ഇതേത്തുടർന്ന് തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. വിരുദുനഗറിലും തേനിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി തേടിയിട്ടുണ്ട്.
ചെന്നൈയിലും വടക്കൻ ജില്ലകളിലും വൻ പ്രളയമുണ്ടായതിന്‍റെ ദുരിതത്തിൽ നിന്നു സംസ്ഥാനം കരകയറും മുൻപാണ് തെക്കൻ തമിഴ്നാട്ടിൽ പേമാരിയും പ്രളയവും.