പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

റോഡുകൾ തകർന്നതും വെള്ളം കയറിയതും മൂലം ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ചരക്കുവാഹനങ്ങളുടെ നീക്കമാണ് പ്രതിസന്ധിയിലായത്
Sonauli border between India and Nepal

ഇന്ത്യയ്ക്കും നേപ്പാളിലും ഇടയിലെ സോണൗലി അതിർത്തി

Updated on

മഹാരാജ്ഗഞ്ച് (ഉത്തർപ്രദേശ്): നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് ഇന്ത്യയും അയൽരാജ്യമായ നേപ്പാളും തമ്മിലുള്ള അതിർത്തി വ്യാപാരം താറുമാറായി. റോഡുകൾ തകർന്നതും വെള്ളം കയറിയതും മൂലം ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ചരക്കുവാഹനങ്ങളുടെ നീക്കമാണ് പ്രതിസന്ധിയിലായത്.

മഹാരാജ്ഗഞ്ചിലെ സോണൗലി അതിർത്തിയിൽ നേപ്പാളിലേക്ക് പ്രവേശിക്കാൻ കാത്തുകിടക്കുന്ന ചരക്ക് ട്രക്കുകളുടെ നിര ഏകദേശം 16 കിലോമീറ്ററോളം നീണ്ടു. കാഠ്മണ്ഡുവിലേക്കുള്ള വാഹനങ്ങൾക്ക് പുറമെ നേപ്പാളിലെ മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്ന ചരക്ക് ട്രക്കുകളും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് വൈകുകയാണ്. ട്രക്കുകളുടെ നിര നൗതൻവയിലേക്കും നീണ്ടതോടെ ദേശീയപാതയിലെ ഗതാഗതത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

സുരക്ഷാ ഏജൻസികളും പൊലീസും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. നേപ്പാളിലെ റോഡ് ഗതാഗതം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുമെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്കുനീക്കം വൈകാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

മഹാരാജ്ഗഞ്ചിന്‍റെ അയൽജില്ലയായ കുശിനഗറിലും അധികൃതർ ജാഗ്രത ശക്തമാക്കി. റവന്യൂ, പൊലീസ്, പ്രളയനിയന്ത്രണ വിഭാഗങ്ങളുടെ സംഘങ്ങൾ എന്നിവർ അപകടസാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം നടത്തുന്നുണ്ട്. നദീതീരത്തെ ഗ്രാമങ്ങളിൽ ജാഗ്രത വർധിപ്പിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് മിശ്ര പറഞ്ഞു. ഗ്രാമങ്ങളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com