
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്ത്രീകളുൾപ്പെടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണു നിയമ വിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരേ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുള്ളതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.